Sports
വാൻകൂവർ: 2026 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ജിയിൽ ന്യൂസിലൻഡിനെ തകർത്ത് ബെൽജിയം നോക്കൗട്ട് റൗണ്ടിലേക്ക്. വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബെൽജിയത്തിന്‍റെ ജയം.
ലിയാൻഡ്രോ ട്രൊസാർഡിന്‍റെ ഇരട്ട ഗോളുകളും സൂപ്പർതാരം റൊമേലു ലുകാക്കുവിന്‍റെയും കെവിൻ ഡി ബ്രൂയ്ന്‍റെയും അലക്സിസ് സാലേമാക്കേഴ്സിന്‍റെയും ഗോളുകളുമാണ് ബെൽജിയത്തിന് ജയം സമ്മാനിച്ചത്.
തുടക്കംമുതലേ ബെൽജിയത്തിന്‍റെ മുന്നേറ്റമാണ് കളിയിൽ ദൃശ്യമായത്. 28-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡിലൂടെയാണ് ആദ്യ ലീഡ് നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ 50-ാം മിനിറ്റിൽ ട്രൊസാർഡ് വീണ്ടും വലകുലുക്കിയതോടെ ബെൽജിയം ലീഡുയർത്തി.
മത്സരത്തിന്‍റെ 66-ാം മിനിറ്റിൽ സൂപ്പർതാരം കെവിൻ ഡി.ബ്രൂയിന്‍റെ വകയായിരുന്നു മൂന്നാം ഗോൾ. 84-ാം മിനിറ്റിൽ എലിജ ഹെൻറിയിലൂടെ ന്യൂസിലാൻഡ് ഒരു ഗോൾ മടക്കി. തൊട്ടുപിന്നാലെ 84-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റൊമേലു ലുക്കാക്കുവും ഇഞ്ചുറി ടൈമിൽ അലക്സിസ് സാലേമാക്കേഴ്സും ലക്ഷ്യം കണ്ടതോടെ ഗ്രൂപ്പിൽ ഒന്നാമന്മാരായി ബെൽജിയം നോക്കൗട്ടിലേക്ക്. തോൽവിയോടെ ന്യൂസിലൻഡ് ലോകകപ്പിൽ നിന്ന് പുറത്തായി.
Sports
ഹൂസ്റ്റൺ: ഫിഫ ലോകകപ്പ് 2026 ൽ ചരിത്രം കുറിച്ച് ലോകകപ്പിലെ കന്നിക്കാരായ കേപ് വെർദെ. ലോകകപ്പിൽ അരങ്ങേറ്റത്തിൽ തന്നെ ഗ്രൂപ്പ് ഘട്ടം പിന്നിട്ട് അവസാന 32ല്‍ ഇടംപിടിച്ചാണ് ആഫ്രിക്കൻ കുഞ്ഞൻ രാജ്യം ഞെട്ടിച്ചത്.
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സൗദി അറേബ്യയ്ക്കെതിരായ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് കേപ് വെര്‍ദെ നോക്കൗട്ടിലെത്തിയത്. ഇതോടെ സൗദി പുറത്തായി.
നിര്‍ണായക മത്സരത്തില്‍ പ്രതിരോധക്കോട്ട കെട്ടിയാണ് ഏഷ്യൻ വമ്പന്മാരായ സൗദിയെ കേപ് വെർദെ നേരിട്ടത്. ഇതിനിടെ, ലാരോസ് ഡുവാര്‍ട്ടെയുടെ ഗോളെന്നുറപ്പിച്ച ഗംഭീര ഷോട്ട് സൗദി ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസ് തടുത്തിട്ടു.
ഇതോടെ, മൂന്ന് മത്സരങ്ങളിൽ മൂന്ന് സമനിലയുമായി മൂന്ന് പോയിന്‍റുള്ള കേപ് വെർദെ ഗ്രൂപ്പ് എച്ചിൽ സ്പെയിനിനു പിന്നിൽ രണ്ടാം സ്ഥാനക്കാരാണ്. നോക്കൗട്ടില്‍ കേപ് വെര്‍ദെ, നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്‍റീനയെ നേരിടും.
Sports
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെയെ വീഴ്ത്തി സ്പെയിൻ. എതിരില്ലാത്ത ഒരു ഗോളിനാണ് സ്പാനിഷ് ജയം. 47-ാം മിനിറ്റില്‍ അലക്‌സ് ബയേനയാണ് വിജയഗോൾ നേടിയത്.
ഉറുഗ്വെ ഗോള്‍ കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്‌ലേരയുടെ പിഴവിൽ നിന്നാണ് സ്പെയിനിന്‍റെ ഗോൾ പിറന്നത്. അലക്സ് ബയേന തൊടുത്തുവിട്ട താരതമ്യേന വേഗം കുറഞ്ഞ ഷോട്ട് മുസ്‌ലേരയുടെ കൈയിൽനിന്നു വഴുതി ഗോള്‍വര കടക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ഗോള്‍ കീപ്പറെ മാറ്റി ഉറുഗ്വെ കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. മത്സരത്തിന്‍റെ അവസാന നിമിഷം അഗസ്റ്റിന്‍ കനോബിയോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും അവർക്ക് തിരിച്ചടിയായി. ഇതോടെ, മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയം പോലുമില്ലാതെ ഉറുഗ്വെ ടൂര്‍ണമെന്‍റില്‍ നിന്നു പുറത്തായി.
Sports
മോണ്ടറെയ്: ഏഷ്യൻ കരുത്തരായ ദക്ഷിണകൊറിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക നോക്കൗട്ടിൽ കടന്നു. 63-ാം മിനിട്ടിൽ തപേലോ മസേക്കോയാണ് ദക്ഷിണാഫ്രിക്കയുടെ വിജയഗോൾ നേടിയത്.
ആദ്യ പകുതിയില്‍ ദക്ഷിണാഫ്രിക്ക വ്യക്തമായ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. തപെലോ മസെക്കോയ്ക്കും തലന്‍റ എംബാതയ്ക്കും ലഭിച്ച മികച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ കഴിയാതെ പോയത് തിരിച്ചടിയായി.
ഒടുവിൽ രണ്ടാംപകുതിയിൽ, 63-ാം മിനിറ്റില്‍ ഷെപാംഗ് മൊറേമിയുടെ പാസില്‍ നിന്ന് മനോഹരമായ ഒരു മുന്നേറ്റത്തിലൂടെ മസെക്കോ വലകുലുക്കി. അവസാന മിനിറ്റുകളില്‍ ദക്ഷിണ കൊറിയ സമനിലയ്ക്കായി കടുത്ത പോരാട്ടം കാഴ്ചവച്ചെങ്കിലും ഗോൾ അകന്നുനിന്നു.
ജൂണ്‍ 28ന് ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന അടുത്ത റൗണ്ടില്‍ കാനഡയാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍.
Sports
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എയിൽ ചെക്കിയയെ തകർത്ത് മെക്സിക്കോ നോക്കൗട്ടിൽ. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു മെക്സിക്കൻ ജയം. 55, 61 മിനിറ്റുകളിലാണ് അവർ ലക്ഷ്യംകണ്ടത്. മാറ്റേ ഷാവേസും ജൂലിയൻ ക്വിനോൻസുമാണ് മെക്സിക്കോയ്ക്കുവേണ്ടി സ്കോർ ചെയ്തത്.
ചെക് റിപ്പബ്ലിക്കിനെതിരേ മത്സരത്തിലുടനീളം മെക്സിക്കോയുടെ ആധിപത്യമാണ് കണ്ടത്. പക്ഷേ, ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു അവർക്ക് ഗോൾവല കുലുക്കാനായത്. 55-ാം മിനിട്ടിൽ ലൂയിസ് റോമോയുടെ പാസ് സ്വീകരിച്ച മാറ്റേ ഷാവേസ് അനായാസം പന്ത് ചെക്ക് വലയിലേക്ക് നിക്ഷേപിച്ചു. മെക്സിക്കോ മുന്നിൽ.
പിന്നാലെ ലീഡ് ഉയർത്താനുള്ള ശ്രമമായിരുന്നു. ഒടുവിൽ 61-ആം മിനിട്ടിൽ ജൂലിയൻ ക്വിനോൻസിലൂടെ അവർ ലീഡ് രണ്ടാക്കി ഉയർത്തി. ഗോൾ മടക്കാൻ ചെക്കിയ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ലക്ഷ്യം അകലെയായിരുന്നു. ഫൈനൽ വിസിൽ മുഴങ്ങിയതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി മെക്സിക്കോ നോക്കൗട്ടിലേക്ക്.
Sports
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ ഡിആർ കോംഗോയെ തകർത്ത് കൊളംബിയ നോക്കൗട്ടിൽ കടന്നു. മെക്സിക്കോയിലെ ഗോദലഹര സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയൻ ജയം. പ്രതിരോധ താരം ഡാനിയേൽ മുനോസാണ് ഗോൾ നേടിയത്.
മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും കൊളംബിയയാണ് ആധിപത്യം പുലർത്തിയതെങ്കിലും ആദ്യപകുതിയിൽ ഗോൾ അകന്നുനിന്നു. തുടർന്ന് രണ്ടാം പകുതിയിലാണ് വിജയഗോൾ പിറന്നത്. കോംഗോ ഗോൾകീപ്പർ ലയണൽ എംപാസിയുടെ മികച്ച സേവുകൾ ഇല്ലായിരുന്നെങ്കിൽ കൊളംബിയയ്ക്ക് വൻ ജയം ഉണ്ടാകുമായിരുന്നു.
ടൂർണമെന്‍റിൽ കൊളംബിയയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ 3-1 ന് പരാജയപ്പെടുത്തിയിരുന്നു കൊളംബിയ.
Sports
കാലിഫോര്‍ണിയ: ലോകകപ്പ് ഗ്രൂപ്പ് ജി പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ ഇറാന് ആവേശ സമനില. ഇരുടീമുകളും രണ്ടു ഗോളുകൾ വീതം നേടി. രണ്ടുതവണ ലീഡെടുത്ത ന്യൂസിലൻഡിനെ ഇറാൻ കനത്ത പ്രത്യാക്രമണത്തിനൊടുവിൽ സമനിലയിൽ കുടുക്കുകയായിരുന്നു.
ന്യൂസിലൻഡിനായി എലിജ ജസ്റ്റ് ഇരട്ട ഗോളുകൾ നേടിയപ്പോൾ റാമിൻ റെസായൻ, മൊഹമ്മദ് മൊഹെബി എന്നിവരാണ് ഇറാനുവേണ്ടി ഗോൾ മടക്കിയത്.
മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ ഇറാനെ ഞെട്ടിച്ച് ന്യൂസിലൻഡ് ലീഡെടുത്തു. ക്രിസ് വുഡിന്‍റെ പാസ് സ്വീകരിച്ച എലിജ ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ ഇറാൻ പ്രത്യാക്രമണം ആരംഭിച്ചു. ഒടുവിൽ 31-ാം മിനിറ്റിൽ റാമിൻ റെസായൻ ഇറാന്‍റെ സമനില ഗോൾ നേടി.
ഇതോടെ, ലീഡിനായി ന്യൂസിലൻഡ് ഉണർന്നു കളിച്ചു. 54-ാം മിനിറ്റിൽ അതിനു ഫലമുണ്ടായി. ക്രിസ് വുഡ് നല്കിയ പാസിൽ നിന്ന് വീണ്ടും എലിജ ജസ്റ്റ് വലകുലുക്കി. എന്നാൽ, തോൽവി സമ്മതിക്കാൻ ഇറാൻ തയാറായിരുന്നില്ല.
63-ാം മിനിറ്റിൽ റാമിൻ റെസായന്‍റെ ക്രോസ് മൊഹമ്മദ് മൊഹെബി തലകൊണ്ട് ചെത്തി വലയിലേക്ക് പായിച്ചു. ഇറാൻ വീണ്ടും ഒപ്പത്തിനൊപ്പം (2-2). അവസാന മിനിറ്റുകളിൽ ഇരു ടീമുകളും വിജയഗോളിനായി പൊരിഞ്ഞ പോരാട്ടം നടത്തിയെങ്കിലും ലക്ഷ്യം നേടാനായില്ല.
Sports
മോണ്ടെറെ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ ടുണീഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് സ്വീഡൻ. യാസിൻ അയാരി ഇരട്ട ഗോളുകൾ നേടിയപ്പോൾ, അലക്സാണ്ടർ ഇസാക്, വിക്ടർ ഗ്യോകെറസ്, മാറ്റിയാസ് സ്വാൻബെർഗ് എന്നിവർ ഓരോ ഗോൾ വീതം നേടി.
ടുണീഷ്യയ്ക്കായി ഒമർ റെകിക് ആശ്വാസ ഗോൾ നേടി. ജയത്തോടെ ഗ്രൂപ്പ് എഫിൽ നെതർലൻഡ്‌സിനെയും ജപ്പാനെയും പിന്നിലാക്കി സ്വീഡൻ ഒന്നാം സ്ഥാനത്തെത്തി.
മെക്സിക്കോയിലെ മോണ്ടെറെ സ്റ്റേഡിയത്തിൽ ആദ്യ പകുതി മുതൽ സ്വീഡന്‍റെ മുന്നേറ്റമാണ് കണ്ടത്. ഏഴാം മിനിറ്റിൽ തന്നെ സ്വീഡൻ ലക്ഷ്യം കണ്ടു. ടുണീഷ്യൻ ഗോൾകീപ്പറുടെ പിഴവിൽ നിന്ന് ലഭിച്ച പന്ത് വലയിലേക്ക് പായിച്ച് യാസിൻ അയാരിയുടെ തകർപ്പനൊരു ലോംഗ് റേഞ്ചർ.
മുപ്പതാം മിനിറ്റിൽ സ്വീഡൻ വീണ്ടും ഞെട്ടിച്ചു. അലക്സാണ്ടർ ഇസാക് ബോക്സിന് തൊട്ടുപുറത്തുനിന്ന് തൊടുത്ത ഷോട്ട് ടുണീഷ്യൻ വല ഭേദിച്ചു. സ്വീൻ രണ്ടു ഗോളിനു മുന്നിൽ.
എന്നാൽ, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഒമർ റെകികിന്‍റെ ഹെഡ്ഡറിലൂടെ ടുണീഷ്യ തിരിച്ചടിച്ചു. ഇതോടെ, 2-1 എന്ന നിലയിൽ ആദ്യപകുതി ആവേശമായി.
രണ്ടാം പകുതിയിൽ 59-ാം മിനിറ്റിൽ ഇസാക്കിന്‍റെ പാസിൽ നിന്ന് വിക്ടർ ഗ്യോകെറസ് സ്വീഡന്‍റെ മൂന്നാം ഗോൾ നേടി. 84-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മത്തിയാസ് സ്വാൻബെർഗിലൂടെ നാലാം ഗോളും സ്വന്തമാക്കി. മറുപടി ഗോളിനായി ടുണീഷ്യ കിണഞ്ഞു പരിശ്രമിച്ചിട്ടും ഫലമുണ്ടായില്ല.
മത്സരത്തിന്‍റെ ഇഞ്ചുറി ടൈമിൽ (90+5') യാസിൻ അയാരി വീണ്ടും ലക്ഷ്യം കണ്ടതോടെ സ്വീഡിഷ് ആധിപത്യം പൂർണമായി.
Sports
ന്യൂയോര്‍ക്ക്: നിലവിലെ ചാമ്പ്യന്മാരായ അർജീന്റയുടെ ലോകകപ്പ് സ്ക്വാഡിൽ മാറ്റം.
പരിക്കേറ്റ ലിയോനാര്‍ഡോ ബലേര്‍ഡിക്ക് പകരം ഡിഫന്‍ഡര്‍ മാര്‍ക്കോസ് സെനേസിയെ ടീമില്‍ ഉള്‍പ്പെടുത്തി. മാഴ്സെയുടെ സെന്റർ ബാക്ക് ബലേര്‍ഡിക്ക് കഴിഞ്ഞ ആഴ്ചയാണ് വലതുകാലിന് പരിക്കേറ്റത്. പിന്നാലെ ടീമിന് പുറത്താവുകയായിരുന്നു.
ടീമില്‍ ആരെ ഉള്പ്പെടുന്നതുമെന്നുള്ള കാര്യത്തില്‍ ചില ആശയക്കുഴപ്പമുണ്ടായിരുന്നു. ബലേര്‍ഡിക്ക് പകരം ഒരു മധ്യനിര താരത്തെ കൂടി ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് വാര്‍ത്തുകളുണ്ടായിരുന്നു. എന്നാല്‍ സെനേസിക്ക് നറുക്ക് വീഴുകയായിരുന്നു.
ജൂണ്‍ 14ന് അള്‍ജീരിയക്കെതിരെ നടക്കുന്ന അര്‍ജന്റീനയുടെ ആദ്യ മത്സരത്തിന് മുന്നോടിയായി സെനേസി ടീമിനൊപ്പം ചേരും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ബോണ്‍മൗത്തിന് വേണ്ടി കഴിഞ്ഞ സീസണില്‍ ഉജ്ജ്വല പ്രകടനമാണ് സെനേസി പുറത്തെടുത്തത്.
അടുത്ത സീസണില്‍ ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായി യൂറോപ്യന്‍ പോരാട്ടങ്ങള്‍ക്ക് യോഗ്യത നേടിക്കൊടുക്കുന്നതില്‍ ഈ പ്രതിരോധ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. എന്നാല്‍, ബോണ്മൗത്തിനൊപ്പം യൂറോപ്പ ലീഗ് കളിക്കാനുള്ള അവസരമുണ്ടായിട്ടും ക്ലബ്ബിന്റെ പുതിയ കരാര്‍ ഓഫര്‍ സെനേസി നിരസിക്കുകയായിരുന്നു.
ഫ്രീ ട്രാന്‍സ്ഫറിലൂടെ ടോട്ടനം ഹോട്സ്പറിലേക്ക് മാറാനാണ് സെനേസി താല്പര്യം പ്രകടിപ്പിച്ചത്. 29 കാരനായ സെനേസി ഇതുവരെ അര്‍ജന്റീനയുടെ സീനിയര്‍ ടീമിനായി മൂന്ന് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
Sports
ബുവാനോസ് ആരീസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനു മുന്നോടിയായി സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അര്‍ജന്റീന രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കും.
ഹോണ്ടുറാസ്, ഐസ്ലന്ഡ് ടീമുകള്‍ക്ക് എതിരേ അമേരിക്കയിലായിരിക്കും അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങള്‍.
Sports
വെയിൽസ്: പുതിയ ത്രോ-ഇൻ, സബ്സ്റ്റിറ്റ്യൂഷൻ നിയമങ്ങൾക്ക് അംഗീകാരം നൽകി അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡ് (ഐഎഫ്എബി). മത്സരങ്ങളുടെ വേഗം വർധിപ്പിക്കുന്നതും സമയം പാഴാക്കുന്നത് തടയുന്നതും ലക്ഷ്യമിട്ടാണ് ഐഎഫ്എബി പുതിയ നിയമത്തിന് അംഗീകാരം നൽകിയത്.
വെയിൽസിലെ ഹെൻസോളിൽ നടന്ന ഐഎഫ്എബിയുടെ 140-ാമത് വാർഷിക പൊതുയോഗത്തിലാണ് മാറ്റങ്ങൾ അംഗീകരിച്ചത്. 2026 ഫിഫ ലോകകപ്പ് മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.